Thursday, February 11, 2010

നിനക്കായി.......

ഒരു മനസോടോന്നുസ്നേഹിച്ച നിമിഷവും, മതിമറന്നൊന്നു പുണര്‍ന്നോരാ നേരവും
ഓര്‍മ്മയില്‍ കുളിരിട്ടോരനുരാഗവും, നെഞ്ചില്‍ കൂടോന്നോരുക്കിയാ സ്വപ്നഗളും
ഇനിയും കാണുവാന്‍ കഴിയാതെ പോയ നിലാവിന്‍റെ തോഴനാം പ്രീയ കാമുകനെ,
ഇനിയും ചാരത്തണയുവാന്‍ വൈകതെയെന്നോട് ചേരുവാന്‍ പോരു പ്രീയാ നീ ....
മിഴികളില്‍ മരലിന്‍വസന്തം പോലെയെന്‍ ഹ്രദയത്തില്‍ പ്രണയത്തിന്‍ പാട്ടുതന്നോനിവന്‍
പുലര്‍കാല നേരത്തില്‍ പൂവിട്ടു നിന്നൊരാതൈമുല്ലതന്‍ ലാസ്യ ഭാവവും,
ധനുമാസരാവിനെത്തഴുകിയുറക്കുമാ കാറ്റിന്‍റെ സുഖദമാമാര്‍ദ്രാനുഭാവവും
ഒരു നോക്കുകണ്ടൊന്നു പോയൊരാ പക്ഷിതന്‍ മൊഴികളില്‍ തൈമാസം പൊന്‍ചിലമ്പണിവതും
ഇത്രമേല്‍ സ്നേഹിച്ചോരെന്‍ പ്രീയ തോഴനായ്‌ നെഞ്ചില്‍ മുളച്ച കിനാക്കള്‍ ഞാന്‍ കാക്കുന്നു.
കാലങ്ങള്‍ കാത്തിരിക്കാന്‍ നിനച്ചോരാതൈമാസ ചെക്കന്‍റെ ഹ്രദയത്തിന്‍ ഭാവവും
പ്രണയത്തിന്‍ തന്ത്രികള്‍ മീട്ടുവാന്‍ പോരുന്ന വെള്ളിനിലവിന്റെ കരലാളനങ്ങളും
മെയ്യില്‍ ആത്മവികാരം നിറച്ചിട്ടും കമന്റെ കൈകളിലൊരു പുഞ്ചിരിയോടെ
കാത്തിരിപ്പൂ ഞാന്‍ നാളെക്കും...... മൂകമായി വിടചൊല്ലും സൂര്യനെപ്പോലെയെന്‍
മധുരസ്വപ്നഗളും മാഞ്ഞോരാ വീഥിയില്‍, മന്ദസ്മിതത്തോടെ വിരിയും പൂമുല്ലതന്‍
മൃദുദലങ്ങളില്‍ കാത്തിരിപ്പൂ നിനക്കായി ഞാന്‍ .....

Saturday, February 6, 2010

എന്‍റെ മോഹം .....

ദുഖത്തിന്‍റെ കിരീടം ചൂഡികൊണ്ടാണ് സുഖം മനുഷ്യന്‍റെ മുന്‍പില്‍ പ്രത്യക്ഷപെടുന്നത്.
സുഖത്തെ സ്വാഗതം ചെയ്യുന്നവന്‍ ദുഖത്തെയും സ്വാഗതം ചെയ്തെ തീരു
സ്നേഹത്തിന് ഓര്മ്മകളില്ല, ആഗ്രഹങ്ങളുമായും സുഖലോലുപതയുമായും അതിനു ബന്ധമില്ല.
അതിനാല്‍ ശുദ്ധമായ സ്നേഹത്തിന് നാശമില്ല. മനസ്സിലെ സങ്കീര്ണതകള്ക്ക് ആശ്വാസമായിത്തീരുമ്പോള്,
ആ സുഖം, സാന്ത്വനം..... ഒരു കുളിര്ക്കാറ്റിന്റെ തലോടലായി അനുഭവപ്പെടാം.
നിന്‍റെ സ്നേഹം എനിക്ക് ശക്തിയാണ്, സമാധാനമാണ്, ശാന്തിയാണ് .....................
എള്ളോളം എന്നെ സ്നേഹിക്കൂ...... കുന്നോളം തിരിച്ചു തരാം......
ഇനിയൊരു ജന്മം എനിക്ക് മഴത്തുള്ളിയാവണം, പച്ചിലചാര്‍ത്തിലൂടൂര്‍ന്ന്,
നിന്‍റെ നെറുകയില്‍ പതിച്ച്, നെറ്റിയിലൂടരിച്ച്, ചുണ്ടുകളെ നനച്ച്,
ഓരോ അണുവിലുംകുളിര്‍ നിറച്ച്, പ്രാണനില്‍ ചേരണം......

Monday, January 18, 2010

ഓര്‍മ്മകളിലെ ബാല്യം...........

ചിതറി വീണ കുന്നിക്കുരുക്കള്‍ പോലെ ഓര്‍മ്മയിലെവിടെയോ ... ബാല്യവും
മഴ പെയ്തൊഴിഞ്ഞ സന്ധ്യയില്‍ തെങ്ങോലയില്‍ നിന്നും ഇറ്റിറ്റുവീഴുന്ന -
മഴത്തുള്ളികള്‍ വാ കൊണ്ട് പിടിക്കാന്‍ മത്സരിച്ചതും ...
കൂട്ടുകാര്‍ക്കൊപ്പം മാമ്പഴം പറിക്കാനോടിയതും, മാമ്പഴകറ ഉടുപ്പില്‍ പുരണ്ട്
പിന്നെ അമ്മയുടെ മുമ്പില്‍ തലകുനിച്ചു നിന്നതും ......
അമ്മ ഈര്‍ക്കില്‍ കൊണ്ടെന്‍റെ തുടയില്‍ ചുവന്ന പാടുകള്‍ തീര്‍ത്തതും
അവന്‍ അയല്‍ക്കാരന്‍എന്‍ കൂട്ടുകാരന്‍ നോക്കി നിന്നതിനാല്‍ കരയാതെ നിന്നതും .....
അവന്‍റെ കണ്ണുകള്‍ നിറഞ്ഞതും, പിന്നെ പാതി കടിച്ച തേന്‍ പഴം കളഞ്ഞിട്ടോടിയതും......
രാത്രികളില്‍ താഴെ വയലുകയില്‍ തവളകള്‍ രാഗലയം തീര്‍ക്കുന്നത് കേട്ടുപേടിച്ച്
അച്ഛന്‍റെ നെഞ്ചിലൊട്ടി കിടന്നുറങ്ങിയതും, പിന്നെ പുലര്‍ച്ചെ പറയാതെ പതിവുമ്മതരാതെ
അച്ഛന്‍ പോയപ്പോള്‍ പിണങ്ങിയിരുന്നതും........
പിന്നെ നീ അക്ഷരം പടിക്കെന്നോതി അപ്പുപ്പന്‍ അയലത്തെ ആശാന്‍റെ അടുത്തെന്നെ കൊണ്ടാക്കിയതും
രാവിലെ തേന്‍ തേടി നടക്കുന്ന തുമ്പിയെപ്പിടിക്കാന്‍ പറ്റാതെ കണ്ണുനിറഞ്ഞതും ...
ആശാന്‍ കൈപിടിച്ചു മണലില്‍ വരച്ച അക്ഷര വഴിയില്‍ ഉറുമ്പിനെപിടിച്ചിട്ട്
അവയെ അക്ഷരം പഠിപ്പിച്ചതും .....
പിന്നെയൊരുനാള്‍ കുഞ്ഞമ്മയെന്‍ കൈ പിടിച്ച് പള്ളിക്കുടത്തില്‍ കൊണ്ടുചെന്നു വിട്ടതും
കുഞ്ഞമ്മ തിരിഞ്ഞു നടന്നപ്പോള്‍ ക്ലാസ്സ്‌ മുറിയില്‍ നിന്നുപൊട്ടികരഞ്ഞതും
മുമ്പേ കരഞ്ഞു കണ്ണു കലങ്ങിയവരെന്നെ നോക്കി കളിയാക്കിചിരിച്ചതും.....

സ്കൂള്‍ മുറ്റത്ത്‌പൊഴിഞ്ഞ നെല്ലിക്ക പെറുക്കാന്‍ ടീച്ചര്‍ കാണാതെ ജനല്‍ വഴി ചാടിയതും
പിന്നെ സ്കൂള്‍ വിട്ടുവരുമ്പോള്‍ കൂട്ടുകരോത്ത് തോട്ടിലിറങ്ങി പരല്‍മീന്‍ പിടിച്ചതും ....
അങ്ങനെ ഓര്‍ത്തോര്‍ത്തിരിക്കാന്‍ ഓര്‍മ്മക ളോരു പാടൊഴുകി
ഒടുവില്‍ കടലില്‍ ചേര്‍ന്ന നദി പോലെ തിരികെ കിട്ടില്ലാബാല്യമൊരിക്കലും
ഇതാണെന്‍റെ വേദനയും ........

Friday, January 15, 2010

മധുരമുള്ള ഓര്‍മ്മകള്‍........

വീട്ടില്‍നിന്ന് യാത്രപറഞ്ഞിറങ്ങുമ്പോള്‍ നനഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ ആദ്യം അവ്യക്തമാകുന്ന കാഴ്ച വാതിലിനുപിന്നിലെ ചില മുഖങ്ങളാണ്. പടികടക്കുന്നതു വരെ ശിരസ്സിലുണ്ടാകും ചുളിവുവീണ ചില കൈത്തലങ്ങള്‍ തന്ന അനുഗ്രഹത്തിന്റെ തണുപ്പ്. വണ്ടി നീങ്ങിത്തുടങ്ങുന്നതോടെ കവിളില്‍ ബാക്കിനിന്ന മുത്തങ്ങളുടെ പാല്‍മണം കണ്ണീരിലൂടെ ഒഴുകിപ്പോകുകയായി. മരങ്ങളും മനുഷ്യരും പിന്നെ പിന്നോട്ടോടിമറയും. കാണെക്കാണെ വായുവില്‍നിന്ന് വിരലുകളുടെ വിടപറച്ചിലും നേര്‍ത്തുവരും. വീടിനോടുള്ള ബന്ധം ബാക്കിവച്ചുകൊണ്ട് അപ്പോഴും കൂടെയുണ്ടാകുന്നത് ഒന്നു മാത്രമാണ്... ഒരു പൊതിച്ചോറ്. പ്രവാസത്തിലേക്കുള്ള വഴിയില്‍ അവസാനമായി അനുഭവിക്കാനാകുന്ന നാടന്‍സ്വാദാണ് പൊതിച്ചോറിന്റേത്. അത് അന്നുവരെ രുചിച്ചിരുന്ന പല അനുഭൂതികളുടേയും ബലിച്ചോറുകൂടിയാണ്. പൊതിച്ചോറിലെ ഒടുവിലത്തെ വറ്റോടെ വീട് വലിയൊരു നഷ്ടബോധമായി മാറുന്നു. ഗൃഹാതുരതയുടെ തുടക്കം. വളരെ പതുക്കെയാകും അന്ന്, ചോറുപൊതി അഴിക്കുന്നതു പോലും. ഉണ്ടുതുടങ്ങുപോള്‍ ഉള്ളില്‍നിന്ന് പലതും തികട്ടിവരും. ആദ്യമായാണ് നാടുവിട്ടുപോകുന്നതെങ്കില്‍ പൊതിച്ചോറില്‍ കണ്ണീരുപ്പ് കലരും. മിക്കവാറും മുഴുമിപ്പിക്കാനാകില്ല. കറികളുടെ പല നിറങ്ങള്‍ കലര്‍ന്ന്, ചിതറിയ ഓര്‍മ്മപോലെയാകും പൊതിച്ചോറ്. ഇലയ്ക്കും കടലാസിനുമൊപ്പം ചുരുട്ടിയെടുക്കുമ്പോള്‍ എരിയുന്നത് മനസ്സിനാണ്. എവിടെയായിരുന്നു അത് ഉപേക്ഷിച്ചത്..? ആദ്യ യാത്രയുടെ ആ ഓര്‍മ്മച്ചോറ്. ജീവിതത്തിന്റെ സഞ്ചാരവഴികളില്‍ പൊതിച്ചോറ് എന്നും ഒപ്പമുണ്ടായിരുന്നു. വിശപ്പിന്റെ വെയില്‍ കാളിയ ഉച്ചകളിലും ഇരുള്‍ വാപിളര്‍ന്നു നിന്ന രാത്രികളിലും. കാണാമറയത്തുനിന്ന് അമ്മ തരുന്ന സാന്ത്വനം പോലെയൊന്ന്. പൊതിച്ചോറ് ജീവിതത്തിലാദ്യമായി വിടര്‍ന്നു വന്നത് സ്‌കൂള്‍മുറിയില്‍ വച്ചാണ്. അന്നതിന് ഒരു എഞ്ചുവടിയുടെ വലിപ്പം മാത്രമേയുണ്ടായിരുന്നുള്ളൂ. ഗൃഹപാഠമായ 'പറ' യേയും 'പന' യേയും ഉമ്മവച്ച് പുസ്തക സഞ്ചിയില്‍ ചോറുപൊതിയുണ്ടാകും. ഉണ്ണാനെടുക്കുമ്പോള്‍ പൊതിയുടെ കവിളില്‍ കല്ലുപെന്‍സിലിന്റെ സ്‌നേഹം പൊടിയായി പറ്റിയിട്ടുണ്ടാകും. അന്ന്, പൊതിച്ചോറുകള്‍ ഓരോവീട്ടിലേയും അടുപ്പിന്റെ അവസ്ഥ കൂടി പറഞ്ഞു തന്നു. ചോറിനൊപ്പം ഏറ്റവും കൂടുതല്‍ കറി കൊണ്ടുവരുന്നയാളായിരുന്നു ഏറ്റവും സമ്പന്നന്‍. കുപ്പായത്തിലെ അലുക്കുകളിലും സ്ലേറ്റിലെ പലവര്‍ണ്ണമുത്തുകളിലും നന്നായി പൊതിച്ചോര്‍ ഒരാളെ തുറന്നുകാട്ടി. ചോറുപൊതിയുമായി ഒറ്റയ്ക്ക് മാറിയിരിക്കുന്നവരെ കൂട്ടുകാര്‍ ഡമ്പന്‍ എന്നു വിളിച്ചു. പക്ഷേ അവരില്‍ ചിലരുടെ പൊതികളിലെ ചോറു നനഞ്ഞുകുതിര്‍ന്നതായിരുന്നു. അച്ഛനും അമ്മയും പട്ടിണിയിരുന്ന് ബാക്കിപിടിച്ച അത്താഴബാക്കി. വെള്ളം അമ്മയുടെ കണ്ണീര്‍ പോലെ അതില്‍നിന്ന് വാര്‍ന്നുപോകാതെ നിന്നു. ഒപ്പം ഒന്നോ രണ്ടോ മുളക് ഇടിച്ചത്. മനസ്സിന്റെ നീറ്റല്‍ കൂടിയായപ്പോള്‍ അതിന് എരിവേറി. ഒറ്റയ്ക്കിരുന്നവരിലെ അഭിമാനികള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിച്ചത് ചോറുപൊതികളിലെ വേദനയായിരുന്നു. പൊതിയെടുക്കാന്‍ മറന്ന ദിവസങ്ങളില്‍ ഉച്ചവെയിലിലൂടെ വിയര്‍ത്തൊലിച്ച് അമ്മ ചോറുമായി വന്നു. അരികെയിരുന്ന് സ്‌നേഹം ഉരുളകളായി ഊട്ടി. തൊട്ടുകൂട്ടാന്‍ വാത്സല്യം നീട്ടിത്തന്നു. യാത്രകളില്‍ പൊതിച്ചോര്‍ ഒപ്പംവരാന്‍ തുടങ്ങിയത് കോളേജ്കാലത്താണ്. അപ്പോഴേക്കും പൊതിച്ചോറിന് ഒരു കൊച്ചുപുസ്തകത്തിന്റെ വലിപ്പം വച്ചിട്ടുണ്ടാകും. നിഗൂഢമായ രുചികള്‍ അനുഭവിച്ചു തുടങ്ങുന്ന സമയം. കൗമാരത്തിന്റെ കുഞ്ഞിരോമങ്ങള്‍ കിളിര്‍ക്കുകയും സ്വാതന്ത്ര്യത്തിന്റെ വലിയ ഇടനാഴികള്‍ കാണാന്‍ തുടങ്ങുകയും ചെയ്യുന്ന ആ നാളുകളില്‍ പങ്കുവയ്ക്കലിന്റെ പാഠങ്ങള്‍ പകര്‍ന്നുതന്നത് പൊതിച്ചോറായിരുന്നു. കാമ്പസുകളുടെ ഉച്ചകള്‍ക്ക് എന്നും വാട്ടിയ വാഴയിലയുടെ വാസനയാണ്. ഒരുപാട് ചോറുപൊതികള്‍ ഒന്നിച്ചു തുറക്കുന്നതിന്റെ കൊതിയൂറും നിമിഷങ്ങള്‍ വിശപ്പിനെ വിരുന്നുവിളിച്ചു. ആകാശം നിറയെ അന്നേരം കാക്കകള്‍ വട്ടമിട്ടു പറന്നു. ക്ലാസ്മുറിയെ പൊതി തുറക്കുമ്പോഴുള്ള ചോറിന്റെ ചതുരമായി സങ്കല്പിച്ചാല്‍ അവിടവിടയായി ചേര്‍ന്നിരിക്കുന്ന കറികള്‍ പോലെയാണ് ഓരോ കൂട്ടവും. സൗഹൃദത്തിന്റെ കോമ്പസില്‍ വരച്ച വൃത്തങ്ങളില്‍ നിറങ്ങളുടെ കൊളാഷ്. തോരന്റെ മഞ്ഞ, തീയലിന്റെ ബ്രൗണ്‍, അച്ചാറിന്റെ ചുവപ്പ്.. ഒത്തിരി വിരലുകള്‍ നെടുകയും കുറുകയും പായുന്ന നേരത്താണ് നാവ് അതുവരെ അറിയാത്ത രുചികള്‍ പലതും പരിചയിക്കുന്നത്. പെണ്‍കുട്ടികളില്‍ മുന്‍ബഞ്ചുകാര്‍ ഒഴികെയുള്ളവര്‍ പലയിടത്തായി ചിതറിയിരിക്കും. അവര്‍ക്കിടയിലാണ് ഏറ്റവുമധികം ആണ്‍കുട്ടികളുണ്ടാകുക. വയറിനൊപ്പം കൈകളും ഒഴിഞ്ഞവര്‍.മുന്‍ബെഞ്ചുകാര്‍ എപ്പോഴും മാറിയിരുന്നു.ഉണ്ണുമ്പോഴും സമവാക്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന പെണ്‍കൂട്ടത്തിനൊപ്പം കാണും വലിയ വിഭവങ്ങള്‍ക്കു നടുവില്‍ വറ്റല്‍മുളകെന്നോണം ഒരാണ്‍കുട്ടി. അവന് മിക്കവാറും കണ്ണട കാണും. അന്ന് പ്രീഡിഗ്രി ഉണ്ടായിരുന്നു. കോളേജുകളുടെ ദാവണിപ്രായം. കണ്ണുകള്‍ വിടര്‍ന്ന, കൊലുസുകള്‍ ചിരിച്ച പ്രീഡിഗ്രി ക്ലാസ്സുകളിലെ പൊതിച്ചോറുകള്‍ക്കു ചുറ്റും 'ചേട്ടന്മാര്‍' റാകിപ്പറന്നു. ഏത് പൊതിയിലേയും ചോറ് അധികാരപൂര്‍വ്വം കൈയ്യിട്ടെടുക്കുക എന്നത് അവര്‍ അവകാശമായി കണ്ടു. നേതാക്കന്മാരുടെ കാന്റീന്‍ ആയിരുന്നു പ്രീഡിഗ്രി ക്ലാസ്സുകള്‍. പൈപ്പിന്‍ ചുവട്ടിനരികെയായിരുന്നു പൊതിച്ചോറുകളുടെ ശ്മശാനഭൂമി. ആകാശത്തുനിന്ന് കാക്കകള്‍ കഴുകന്മാരായി ഭൂമിയിലിറങ്ങും. എണ്ണപുരണ്ട പത്രത്താളില്‍ നിന്ന് ഇലമാത്രം കൊത്തിവലിക്കും. അപ്പോഴും അതില്‍ ബാക്കിനില്‍ക്കുന്നുണ്ടാകും ഓര്‍മ്മയുടെ ഒന്നു രണ്ടു വറ്റുകള്‍. ഒരു തേങ്ങാക്കൊത്ത്. ആ ഒന്നരമണിനേരങ്ങളില്‍ തന്നെയായിരുന്നു കാമുകന്മാരുടെ കാകദൃഷ്ടികള്‍ പൈപ്പിന്‍ചുവടുകള്‍ക്കുചുറ്റും പറന്നു നടന്നത്. അത് ചിലപ്പോള്‍ പ്രണയത്തിന്റെ പൊതിയായി വളരും. പിന്നെപ്പിന്നെ അവളുടെ പൊതിച്ചോറുകള്‍ക്ക് രണ്ടു ഹൃദയങ്ങളുടെ വലിപ്പം വയ്ക്കും. അമ്മയോടു പറ ഞ്ഞ നുണ അവന് ഇഷ്ടമുള്ള വിഭവമായി ചോറിനുള്ളില്‍ ഒളിച്ചിരിക്കും. ഒരു മരച്ചോട്ടില്‍ ആദ്യമായി ഒന്നിച്ചിരുന്നുണ്ട ദിവസമാണ് കന്നിസ്പര്‍ശനത്തിന്റെ സുഖമറിഞ്ഞതും. ചോറും കറിയും പുരണ്ട പത്തു വിരലുകള്‍ ചേര്‍ന്നുള്ള ചുംബനം. ജീവിതം റയില്‍പ്പാളങ്ങള്‍ പോലെ നീണ്ടപ്പോള്‍ പൊതിച്ചോര്‍ പിന്നെയും വളര്‍ന്നു. അണുകുടുംബങ്ങളുടെ അന്നമായി അതിന്നും പരശുവിലും വേണാടിലും ചെന്നൈമെയിലിലും യാത്രചെയ്തുകൊണ്ടേയിരിക്കുന്നു. പൊതിച്ചോര്‍ ഇന്നും സ്വന്തം ഗന്ധത്തോടെ ബാക്കി നില്‍ക്കുന്നത് തീവണ്ടിക്കൂപ്പേകളില്‍ മാത്രമാണ്. രുചികളുടെ ജുഗല്‍ബന്ദിയാണ് പൊതിച്ചോറിന്റെ ആസ്വാദ്യത. എരിവിന്റേയും പുളിയുടേയും തനിയാവര്‍ത്തനം. തോരനും അച്ചാറും ചമ്മന്തിയുമാണ് കാലങ്ങളായി സാധാരണക്കാരന്റെ പൊതിയിലെ പതിവ് പക്കമേളക്കാര്‍. ഇടയ്‌ക്കെപ്പോഴോ വിദേശിയെപ്പോലെ ഓംലെറ്റ് കടന്നുവന്നു. പൊരിച്ച മീന്‍ ആയിരുന്നു ഏറ്റവും വലിയ ആഡംബരം. വെള്ളപ്പൊക്കമുണ്ടാക്കുമെന്നതിനാല്‍ ഒഴിക്കാനുള്ള കറികള്‍ പൊതിച്ചോറില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. അങ്ങനെ സാമ്പാറും പുളിശ്ശേരിയും തൈരുമോരുകളും ഭാഗവതരുടെ തംബുരു ചുമക്കുന്ന ശിഷ്യനെപ്പോലെ ചെറിയപാത്രങ്ങളില്‍ പൊതിച്ചോറിനൊപ്പം സഞ്ചരിച്ചു. പൊതി തുറക്കുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക ചോറിന്റെ വെളുത്തനിറത്തിനിടയിലെ ചമ്മന്തിയുടെ ചാന്തുപൊട്ടാണ്. മോഹിപ്പിക്കുന്ന നിറച്ചേരുവ. നിവര്‍ത്തി വച്ചതിനുശേഷം ആദ്യം വിഭവങ്ങള്‍ മാറ്റിമാറ്റി വയ്ക്കണം. പിന്നെ ഊണിന് ശ്രുതി ചേര്‍ക്കാന്‍ ഒഴികറിയാകാം. ചേര്‍ത്ത് കുഴച്ച് അച്ചാറില്‍ മുക്കി ആദ്യ ഉരുള. തോരനെ വലിച്ചടുപ്പിച്ച് അടുത്തത്. നനയാത്ത ചോറില്‍ നിന്നൊരുപിടിയെടുത്ത് ചമ്മന്തിയും ചേര്‍ത്തൊരു പങ്ക്. അതിന്റെ സ്വാദ് നാവുവിടും മുമ്പേ മീനുണ്ടെങ്കില്‍ പൊളിച്ചെടുത്ത ഒരു കഷ്ണം. ഉള്ളിലെ മുളകിന്റെ അരപ്പ് എരിഞ്ഞു തന്നെ കയറണം. പൊതിച്ചോറിന്റെ പര്യായമായ പാഥേയം എന്ന വാക്ക് മലയാളികളുടെ നാവിലേക്കുവച്ചുനീട്ടിയത് ഭരതനാണ്. ചിപ്പി എന്ന നടിക്കൊപ്പം പരിചയപ്പെട്ട പദം. ബലിച്ചോറായി തൂകിയ സ്വപ്‌നങ്ങളുടെ പൊതിച്ചോറ് എന്നായിരുന്നു ആ സിനിമയുടെ പരസ്യ വാചകം. ഓരോ പൊതിച്ചോര്‍ കഴിക്കാനെടുക്കുമ്പോഴും നമ്മള്‍ വീട്ടിലുള്ളവരെ ഓര്‍ക്കുന്നു. അതിനുള്ളില്‍ ആരുടെയൊക്കയോ നിശ്വാസങ്ങളുണ്ട്. അടുക്കളയിലെ അമ്മ, അമ്മുമ്മ, അപ്പുപ്പന്‍, അനുജത്തി, അനുജന്‍, അന്തിവെയിലില്‍ വാടിയെത്തുന്ന അച്ഛന്‍........ അങ്ങനെ ഒരുപാട് ഒരുപാട് ഓര്‍മ്മകള്‍ ......

എന്‍റെ പ്രാണന്.....

നീയെന്‍റെ ജീവനില്‍ നിറയുമെന്ന്, എന്നും നീയെനിക്കൊരു കൂട്ടാകുമെന്ന്
ചിരിച്ചും, കരഞ്ഞും കളിയാക്കിയും വൈരുദ്ന്യങ്ങളിലുടെയേറെ അടുത്തും
നാം കടന്നു പോയ ദിനങ്ങളെത്ര, എന്നും എന്‍ നിറമാര്‍ന്ന ഓര്‍മകളില്‍
നീയും, നീ പങ്കുവെച്ച സ്നേഹവും എന്നില്‍ മായാതെ നില്‍ക്കും ...
അപരിചിതരായി വന്നു, പിരിയാന്‍ കഴിയാത്തവിധമടുത്തു...
നാം പിരിയുമ്പോള്‍ അറിയാം എനിക്ക് നീ വിദുരമെന്ന്....
എങ്കിലും എന്നും കുളിരാര്‍ന്നൊരു മഴത്തുള്ളി തരും സുഖം
നിന്‍റെ ഓര്‍മ്മകള്‍ എനിക്കുനല്‍കും ....
അതെന്നുമെന്‍റെ ഹ്രദയത്തില്‍ നിറഞ്ഞു നില്‍ക്കും ...
എന്നോ ഞാന്‍ പങ്കുവെച്ച സ്നേഹത്തിന്‍റെ അതെനിക്ക്
സമ്മാനിച്ച എന്‍ പ്രിയ പ്രാണനെ ...
നമ്മള്‍ കടന്നു പോയ ആ നിമിഷങ്ങളുടെ,
നാഴികകളുടെ ഓര്‍മ്മയ്ക്ക്‌ ...................

എന്‍റെ പ്രേമം ..

എന്‍റെ പ്രണയ സങ്കല്‍പ്പങ്ങളില്‍ നീയില്ലായിരുന്നു .... ഒരിക്കലും പക്ഷെ ....
പറയാതെയറിഞ്ഞു ഞാന്‍ നിന്റെ പ്രേമം....
ആത്മാവിനുള്ളില്‍ പ്രണയാഗ്നി തെളിഞ്ഞതും ...
ഹ്രദയത്തിനൊരു കോണില്‍, ഒരിടം ചോദിച്ച നിനക്കു ഞാന്‍ തന്നത്
എന്‍റെ ഹ്രദയം തന്നെ ആയിരുന്നു !!!!!
അതില്‍ ഞാനെപ്പോഴേ നിന്‍റെ പേര്‍ കോറിയിട്ടിരുന്നു ....
നിനക്കായ്‌ മിടിക്കുമെന്‍ ഹ്രദയമെന്നും.....
നിനക്കായ്‌ മാത്രം ..............

കാത്തിരിപ്പ്.......

നിന്നോട് പറയാനുള്ളതു ഞാന്‍ മണല്‍ത്തിരകളില്‍ എഴുതിയിട്ടു...
എന്നാല്‍വിധിയുടെ ഏതൊ വേലിയേറ്റത്തില്‍,
അലച്ചു വന്ന തിരകള്‍ അതു മായ്ച്ചുകളഞ്ഞു....
പിന്നീട്, നിനക്കായി ഞാനെന്റെ മനസ്സ് ഒലിവിലകളില്‍ കുറിച്ചിട്ടു....
എന്നാല്‍ ഏതോ മഞ്ഞു കാലത്തവ എവിടെയോ കൊഴിഞ്ഞു വീണു...
ഒടുവില്‍ നിന്നെകാണാന്‍ മേഘങ്ങളിലേറി ഞാന്‍ പുറപ്പെട്ടു....
പക്ഷേ, ആഞ്ഞടിച്ച കാറ്റെന്നെഏതോ ചുടു മരുഭൂമിയില്‍ തള്ളിയിട്ടു.....
അവിടെ, യുഗാന്തരങ്ങളോളം ഞാന്‍നിന്നെ കാത്തു കിടന്നു...
ഒടുവില്‍ കണ്ണീരാല്‍ നിറഞ്ഞ ഒരുകള്ളിമുള്‍ച്ചെടിയായി പുനര്‍ജ്ജനിച്ചു....
പക്ഷെ എന്നിട്ടും നീ എന്നെ അറിഞ്ഞില്ല, അടുത്ത് വന്നില്ല .....
അറിയാഞ്ഞതോ അറിയില്ലെന്ന് ഭാവിക്കുന്നതോ .... എന്തോ എനിക്കറിയില്ല ....
ഇന്നും എന്നും എപ്പോളും നിനക്കായി ഞാന്‍ കാത്തിരിക്കുന്നു ....
എന്നെ തിരിച്ചറിഞ്ഞ് എന്നിലേക്കാകുന്ന ആ ഒരു നിമിഷത്തിനായി .....